ഫിത്ർ സകാത്

പെരുന്നാൾ രാവിന്റെ മഗ്‌രിബിന്റെ സമയത്ത് എവി ടെയാണോ ഉള്ളത് അവിടെ തന്നെ ഫിത്വർ സകാത്ത് നൽകണമെന്നാണല്ലോ വിധി. ആ സമയം യാത്രയിലാണെങ്കിൽ എന്താണ് ചെയ്യേണ്ടത്?


വിശുദ്ധ റമളാനിലെ അവസാന ദിവസം സൂര്യാസ്തമയ സമയത്താണ് ഫിത്വർ സകാത് നിർബന്ധമാകുന്നത്. ആ സമയം വ്യക്തി എവിടെയാണോ ഉള്ളത് അവിടെയാണ് അദ്ദേഹത്തിന്റെ ഫിത്വർ സകാത് നൽകേണ്ടത്. അദ്ദേഹമുള്ളിടത്തോ സാധാരണ ഗതിയിൽ അതിന്റെ കൂടെ ഒറ്റ നാടായി കണക്കാക്കപ്പെടുന്ന സ്ഥലത്തോ നൽകണം. അവിടെ അവകാശികളുണ്ടെങ്കിൽ മറ്റു നാടുകളിലേക്ക് നൽകാൻ പാടില്ല. മറ്റു നാടുകളിൽ നൽകിയാൽ പ്രബലാഭിപ്രായം സകാത് വീടുന്നതല്ല. ആ നാട്ടിൽ അവകാശികളില്ലെങ്കിൽ അവകാശികളുള്ള ഏറ്റവും അടുത്ത നാട്ടിൽ നൽകുകയാണ് വേണ്ടത്. യാത്രക്കാരൻ പ്രസ്തുത സമയം ഏത് നാട്ടിലാണോ അവിടെയാണ് അദ്ദേഹത്തിന്റെ ഫിത്വർ സകാത്ത് നൽകേണ്ടത്. അവിടെ അവകാശികളില്ലെങ്കിൽ അവകാശികളുള്ള അടുത്ത നാട്ടിൽ നൽകണം. അവകാശികൾക്ക് നൽകുകയോ അവർക്ക് നൽകാൻ മറ്റൊരാളെ ഏൽപിക്കുകയോ ചെയ്യാവുന്നതാണ്. വ്യക്തിയുള്ള നാട്ടിൽ തന്നെ നൽകേണ്ടതില്ല. ഏത് നാട്ടിൽ നൽകിയാലും സകാത്ത് വീടുന്നതാണ് എന്ന് മദ്ഹബിൽ ഒരു രണ്ടാം അഭിപ്രായമുണ്ട്. ഇതനുസിരിച്ച് അമൽ ചെയ്യാവുന്നതാണെന്ന് കർമ്മശാസ്ത്ര ഇമാമുകൾ പറഞ്ഞിട്ടുണ്ട്.

ഫിത്റ് സകാത് ആരാണ് നൽകേണ്ടത്? ആർക്ക് നൽകണം ? എപ്പോൾ?


തനിക്കും താൻ ചെലവ് കൊടുക്കൽ നിർബന്ധമായവർക്കും പെരുന്നാൾ രാത്രിയും പകലും ആവശ്യമായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയും കടവും കഴിച്ചു ബാക്കിയുള്ളവർക്ക് ഫിത്റ് സകാത്ത് നിർബന്ധമാണ്. ഭാര്യ, മക്കൾ, മാതാപിതാക്കൾ തുടങ്ങിയവരാണ് ചെലവ് കൊടുക്കൽ നിർബന്ധമായവർ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. പ്രായപൂർത്തിയായ മക്കളുടെ ഫിത്റ് സകാത് പിതാവ് കൊടുക്കേണ്ടതില്ല. അവർക്ക് സമ്മതമുണ്ടെങ്കിൽ കൊടുത്താൽ സ്വീകാര്യമാവും. അതുപോലെ സാമ്പത്തിക ശേഷിയുള്ള ചെറിയ കുട്ടികളുടെ ഫിത്റ് സകാത് പിതാവു നൽകലും നിർബന്ധമില്ല. ഭാര്യ എത്ര സമ്പന്നയാണെങ്കിലും അവരുടെ ഫിത്റ് സകാത്ത് ഭർത്താവാണു കൊടുക്കേണ്ടത്. എന്നാൽ അത്തരം ഭാര്യമാരുടെ ഭർത്താക്കൾക്ക് കഴിവില്ലെങ്കിൽ അവളുടെ സകാത്ത് കൊടുക്കൽ അവൾക്ക് സുന്നത്താണ്. ശവ്വാൽ മാസപ്പിറവി ദൃശ്യമാകുന്നതോടെ, റമളാൻ വ്രതം അവസാനിക്കുന്നതോടെ ഫിത്റ് സകാത് നിർബന്ധമാവുന്നു. പെരുന്നാൾ ദിവസം വൈകുന്നേരം വരെ കൊടുക്കാം. എന്നാൽ പെരുന്നാൾ നിസ്കാരത്തിനു മുമ്പ് കൊടുക്കലാണ് ഉത്തമം. സക്കാത് കൊടുക്കുന്ന വ്യക്തി എവിടെയാണോ താമസം അവിടെ തന്നെ സകാത് കൊടുക്കണം. ഗൾഫുകാരൻ ഗൾഫിലും അവന്റെ ബന്ധപ്പെട്ടവർ നാട്ടിലാണെങ്കിൽ അവരുടേത് നാട്ടിലുമാണ് കൊടുക്കേണ്ടത്. ഖുർആനിൽ സകാത്തിന്റെ അവകാശികളായി എണ്ണിയ എട്ടു വിഭാഗം തന്നെയാണ് ഫിത് സകാത്തിന്റെയും അവകാശികൾ. ഫഖീർ, മിസ്കീൻ, മുസ്ലിം ഭരണമുള്ള നാട്ടിൽ സകാത്ത് പിരിക്കുന്ന ഉദ്യോഗസ്ഥന്മാർ (നമ്മുടെ ചില നാടുകളിൽ കാണുന്ന സക്കാത്ത് കമ്മിറ്റികൾക്കിതു ബാധകമല്ല. അവരുടെ പക്കൽ സക്കാത്ത് ഏൽപ്പിച്ചാൽ ബാധ്യത വീടുകയില്ല) നവമുസ്ലിം, മോചനപത്രം എഴുതപ്പെട്ട അടിമ, കടംകൊണ്ട് ഗതിമുട്ടിയ ആളുകൾ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നവർ, യാത്രക്കാർ എന്നിവരാണ് ആ എട്ട് വിഭാഗം. റമളാൻ ആദ്യം മുതൽക്കേ ഫിത്റ് സകാത് കൊടുക്കാമെങ്കിലും പെരുന്നാൾ ദിവസമാകുമ്പോഴേ കൊടുത്തവനും വാങ്ങിയവനും അതിന് അർഹരായിത്തീരുന്നുള്ളൂ. ഉദാഹരണം: ഒരാൾ റമളാൻ ആദ്യത്തിൽ ഫിത്റ് കൊടുത്തു. ശവ്വാൽ മാസപ്പിറവി സമയത്ത് അയാൾ പൂർണ്ണമായും പാപ്പരാണ്. എങ്കിൽ നേരത്തെ കൊടുത്തത് ഫിത്റ് സകാത്തായി പരിഗണിക്കില്ല. ഇനി വാങ്ങിയ ആൾ അന്ന് സകാതിനർഹനായിരുന്നുവെങ്കിലും പിന്നീട് സമ്പന്നനായി. എങ്കിൽ നേരത്തെ കൊടുത്ത ആളുടെ സകാത്ത് വീടുകയുമില്ല. മാസപ്പിറവിയുടെ അൽപസമയം മുമ്പു പിറന്ന കുഞ്ഞിനും മാസം കണ്ട ഉടനെ മരിച്ച വ്യക്തിക്കും സകാത്ത് ബാധകമാണ്. ഭാര്യ പിണങ്ങിപ്പോയാൽ അവൾക്കു ചെലവിന് കൊടുക്കേണ്ടതില്ല. അതുകൊണ്ട് ഫിത്റും വേണ്ട. തിരിച്ചെടുക്കാവുന്ന വിധം ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയ പെണ്ണിന്റെ സകാത്ത് ഇദ്ധ കാലത്ത് ഭർത്താവ് കൊടുക്കണം.

ഫിത്‌റ് സകാത് എപ്പോഴാണ് കൊടുക്കേണ്ടത്?


റമളാൻ അവസാനദിനം സൂര്യാസ്തമയത്തോടെയാണ് ഫിത്ർ സകാത് നിർബന്ധമാവുന്നത്. റമളാനിന്റെ അവസാനഭാഗവും ശവ്വാലിന്റെ ആദ്യഭാഗവും സംഗമിക്കുന്ന വേളയാണിത്. അതിനാൽ അസ്തമയം കഴിഞ്ഞ ശേഷം ഉണ്ടായ കുഞ്ഞ്, ഭാര്യ, സാമ്പത്തിക ശേഷി, മുസ്ലിമാവൽ എന്നിവയൊന്നും സകാത് നിർബന്ധമാക്കില്ല. അസ്തമയ ശേഷമുണ്ടാവുന്ന മരണം, വിവാഹമോചനം, ഉടമസ്ഥതാ മാറ്റം എന്നിവകൊണ്ട് സകാത്ത് ഒഴിവാകുകയുമില്ല. നിർബന്ധമാവുന്ന സമയം മുതൽ ഈദുൽ ഫിത്ർ ദിനത്തിലെ സൂര്യൻ അസ്തമിക്കുന്നത് വരെയാണ് സകാത് നൽകാനുള്ള സമയം. അതിനാൽ പെരുന്നാൾ ദിനത്തിലെ സൂര്യൻ അസ്തമിക്കും മുമ്പേ തന്റെയും തന്റെ ആശ്രിതരായ ഭാര്യ, ബന്ധു എന്നിവരുടെയും സകാത് നൽകൽ നിർബന്ധമാണ്. ത്വലാഖ് ചൊല്ലിയ ഭാര്യ മടക്കിയെടുക്കാവുന്ന ഘട്ടത്തിലാണെങ്കിൽ, അല്ലെങ്കിൽ പൂർണ മോചിതയാണെങ്കിലും ഗർഭിണിയാണെങ്കിൽ അവരുടെ സകാത് കൂടി ഇവൻ നൽകണം. പിണങ്ങിക്കഴിയുന്ന ഭാര്യക്ക് ചെലവു നൽകൽ നിർബന്ധമില്ലാത്തത് പോലെ അവളുടെ സകാത് നൽകലും നിർബന്ധമില്ല. അവൾക്ക് കഴിവുണ്ടെങ്കിൽ അതു നൽകൽ അവളുടെ ബാധ്യതയാണ്. ഫിത്ർ സകാത് പെരുന്നാൾ പകൽ കഴിയുന്നത് വരെ പിന്തിക്കൽ ഹറാമാണ്. എന്നാൽ തന്റെ സമ്പത്തോ വാങ്ങാൻ അർഹതയുള്ള വ്യക്തിയോ സ്ഥലത്തില്ലാതിരിക്കുക പോലുള്ള കാരണങ്ങളുണ്ടെങ്കിൽ പിന്തിക്കാം. കാരണം കൂടാതെ പിന്തിച്ചാൽ അവൻ തെറ്റുകാരനാകുമെന്നതിനാൽ എത്രയും പെട്ടെന്ന് ഖളാഅ് വീട്ടൽ നിർബന്ധമാണ്. പെരുന്നാൾ നിസ്കാരത്തിനപ്പുറം പിന്തിക്കാതിരിക്കൽ സുന്നത്തും പിന്തിക്കൽ കറാഹത്തുമാണ്. എന്നാൽ ബന്ധുക്കളെയോ അയൽക്കാരെയോ പ്രതീക്ഷിച്ച് അസ്തമയത്തിന് മുമ്പുവരെ പിന്തിക്കൽ സുന്നത്തുണ്ട്. ഭക്ഷ്യധാന്യത്തിന് പകരം അതിന്റെ വിലകൊടുത്താൽ മതിയാവൂല.

ഗൾഫിലുള്ളവരുടെ ഫിത്റ് സകാത് ഇവിടെ നൽകിയാൽ മതിയാകുമോ?


വിദേശത്തുള്ളവരുടെ ഫിത്വർ സകാത്ത് അവരുള്ള നാട്ടിൽ തന്നെ നൽകണം. അവിടെ അവകാശികളില്ലെങ്കിൽ അവകാശികളുള്ള ഏറ്റവും അടുത്ത നാട്ടിൽ നൽകണം. മദ്ഹബിലെ രണ്ടാം അഭിപ്രായ മനുസരിച്ച് ഇവിടെ നൽകിയാലും സകാത്ത് വീടുന്നതാണ്.

ഫിത്വർ സകാത്ത് പെരുന്നാൾ ദിവസം കഴിഞ്ഞതിന് ശേഷം നൽകാൻ ഓപ്ഷനുണ്ടോ? ഉത്തമ സമയം ഏതാണ്?


ഫിത്ർ സകാത് ചെറിയ പെരുന്നാൾ ദിവസം പെരുന്നാൾ നിസ്കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് തന്നെ നൽകലാണ് ഏറ്റവും ഉത്തമം. പെരുന്നാൾ നിസ്കാര ശേഷത്തേക്ക് പിന്തിച്ചു വെക്കൽ കറാഹത്താണ്. എന്നാൽ ബന്ധുവിനെയോ അയൽവാസിയെയോ പ്രതീക്ഷിക്കുന്നതിന് വേണ്ടി പിന്തിക്കുന്നതിൽ കറാഹത്തില്ല. ഇക്കാരണത്താൽ നിസ്കാരശേഷത്തേക്ക് പിന്തിക്കൽ സുന്നത്താണ്. അതേ സമയം ഫിത്വർ സകാത്ത് പെരുന്നാൾ ദിവസം തന്നെ നൽകൽ നിർബന്ധമാണ്. അഥവാ മഗ്രിബിന് മുമ്പ് തന്നെ അവകാശികൾക്ക് നൽകണം. പെരുന്നാൾ ദിവസത്തിലെ സൂര്യാസ്തമയത്തിന് അപ്പുറത്തേക്ക് പിന്തിക്കൽ നിഷിദ്ധമാണ്. ബന്ധുവിനേയോ അയൽവാസിയേയോ പ്രതീക്ഷിച്ചു കൊണ്ടാണെങ്കിൽ പോലും സൂര്യാസ്തമയത്തിനപ്പുറം പിന്തിക്കാൻ പാടില്ല. മഗ്‌രിബ് വരെ ഒരാൾ കൊടുത്തിട്ടില്ലെങ്കിൽ അത് വരെ പിന്തിച്ചത് കുറ്റകരമാണെങ്കിലും അതിന് ശേഷം സകാത്ത് നൽകുന്നത് കൊണ്ടും സകാത്ത് വീടുന്നതാണ്. അവൻ എത്രയും വേഗം തന്നെ കൊടുത്ത് വീട്ടേണ്ടതാണ്. എന്നാൽ സകാത്തിന്റെ അവകാശി നാട്ടിലെത്തിയിട്ടില്ലാത്തതിനാലോ കൊടുക്കാനുള്ള ധനം കയ്യിലില്ലാത്തതിനാലോ മഗ്‌രിബിനപ്പുറത്തേക്ക് പിന്തിക്കുന്നത് നിഷിദ്ധമല്ല. (തുഹ്ഫ: 3-308).